ആരുടേതാണ് നല്ല ഭാഷ
മൈസൂരിലെ പ്രശസ്തമായ സെന്‍ട്രല്‍ ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിരമിച്ച് ആനവാതില്‍ക്കല്‍ വിശ്രമ ജീവിതം നയിക്കുന്ന ശാസ്ത്രജ്ഞന്‍ ഡോ. എ.എ.എം കുഞ്ഞി അടുത്തിടെ ഒരു കല്യാണ വീട്ടില്‍ വെച്ച് അദ്ദേഹത്തിന്‍റെ ഒരു അനുഭവം വിവരിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് ലണ്ടനിലെ ഒരു കെട്ടിടത്തില്‍ ലിഫ്റ്റില്‍ കയറാന്‍ നില്‍ക്കുന്പോള്‍ പിറകില്‍ നിന്ന് ഒരു വിളി 'എടാ മമ്മദ്ഞ്ഞി, നീ എന്ത്റാ ഈടെ?' തിരിഞ്ഞ് നോക്കിയപ്പോള്‍ സുസ്മേരവദനനായി ഡോ. മുണ്ടോള്‍ അബ്ദുല്ല നില്‍ക്കുന്നു. മുലപ്പാലിന്‍റെ രുചിപോലെ സ്വന്തം നാടിന്‍റെ വാമൊഴി യെ ഇഷ്ടപ്പെടുകയും കാസര്‍ക്കോടന്‍ സംസാര ഭാഷ നാവില്‍ എപ്പോഴും തത്തികളിക്കുകയും ചെയ്യുന്ന ഡോ. എ.എ.എം കുഞ്ഞിക്ക് മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തപോലെയായിരുന്നു ആ ലണ്ടന്‍ അനുഭവം.
ഇനി ഈ അടുത്ത് എനിക്കുണ്ടായ തികച്ചും വിപരീതമായ ഒരു അനുഭവം. താന്‍ ഒരു പത്രത്തിന്‍റെ ലേഖകനാണെന്ന് പറഞ്ഞ് ഒരാള്‍ എന്നെ ഫോണില്‍ വിളിക്കുന്നു. സംസാരം തനി അച്ചടി ഭാഷയില്‍. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ സീരിയലുകളിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്പോള്‍ നമുക്ക് തോന്നുന്ന ഒരു കൃത്രിമത്വം ഉണ്ടല്ലോ അത് അനുഭവപ്പെട്ട ഞാന്‍ അദ്ദേഹത്തോട് നാട് ഏതാണെന്ന് ചോദിച്ചപ്പോഴല്ലെ ആള്‍ തനി കാസര്‍കോട്ടുക്കാരനെന്ന് മനസ്സിലായത്. തികച്ചും വ്യാകരണ നിബദ്ധമായി അച്ചടി ഭാഷയിലെ യന്ത്രമനുഷ്യനെ പോലെ സംസാരിക്കുന്നതെന്തിനാണെ ന്ന് ചോദിച്ചപ്പോഴല്ലേ അദ്ദേഹത്തിന്‍റെ അപകര്‍ഷതാബോധം വെളിവായത്. നമ്മുടെ നാട്ടിലെ ഭാഷ മോശമാണെന്ന് ധരിച്ചുവശായിരിക്കുന്ന അനേകം ആളുകളില്‍ ഒരാള്‍ മാത്രമാണ് ഇയാള്‍.
സത്യത്തില്‍ നല്ല ഭാഷ എന്നൊന്നുണ്ടോ. വളരെയധികം ശ്രദ്ധിക്കപ്പട്ട ആമിര്‍ഖാന്‍റെ എറ്റവും പുതിയ പടമായ പി.കെയിലെ നായകന്‍ അന്യഗ്രഹവാസി വിവസ്ത്രനായി ഭൂമിയില്‍ എത്തിയപ്പോള്‍ എല്ലാവരും തന്നെ തുറിച്ചുനോക്കുന്നു. കൈയില്‍ കിട്ടിയ വസ്ത്രം അണിഞ്ഞു റോഡിലിറങ്ങിയപ്പോള്‍ വീണ്ടും പരിഹാസ നോട്ടങ്ങള്‍. അബദ്ധം മനസ്സിലാക്കി പി.കെ പറയുന്നു - ഇവിടെ ഓരോ സന്ദര്‍ഭത്തിന് അനുസരിച്ച് വേറെ വേറെ വസ്ത്രങ്ങളാണ്. വീട്ടിലിരിക്കുന്പോള്‍ ഒരു തരം, കിടന്നുറങ്ങാന്‍ പോകുന്പോള്‍ മറ്റൊന്ന്, ഓഫീസില്‍ പോകുന്പോള്‍ വേറോരു ഇനം, കളിക്കാനിറങ്ങുന്പോള്‍, നീന്താന്‍ പോകുന്പോള്‍, കല്യാണത്തിന്, മത ചടങ്ങുകള്‍ക്ക് എല്ലാറ്റിനും വേറെ വേറെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഭൂമിയില്‍ മനുഷ്യര്‍ നടക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലെ ഭാഷയുടെയും അവസ്ഥ. ഓരോ സന്ദര്‍ഭത്തിനും അതിന് അനുയോജ്യമായ ഭാഷയാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങുന്ന നമ്മള്‍ വഴിയില്‍ എതിരെ വരുന്ന ആളോട് 'താങ്കള്‍ എങ്ങോട്ടാണ് ഗമിക്കുന്നത്?' എന്ന് ചോദിച്ചാല്‍ 'ഈ ചങ്ങായിക്ക് ഇന്നലെയോളം ഒരീ സൂക്കടും ഇണ്ടായിറ്റ്ല. ഇപ്പൊ എന്തായിപ്പോയെ എന്ന് വിചാരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
ഭാഷയെ വിശാലമായി വരമൊഴി, വാമൊഴി എന്നിങ്ങനെ വിഭജിക്കാമെങ്കിലും സംസാരഭാഷയിലും എഴുത്ത് ഭാഷയിലും അനേകം അവാന്തരങ്ങള്‍ ഉണ്ട്. വരമൊഴിയില്‍ പെട്ട പത്രഭാഷയല്ല നാം കത്തെഴുത്തിന് ഉപയോഗിക്കുന്നത്. ലേഖനമെഴുതുന്ന ഭാഷയിലല്ല നമ്മള്‍ കവിത എഴുതല്‍. ഔദ്യോഗിക വ്യവഹാരങ്ങള്‍ക്കും നിയമങ്ങളെഴുതാനും ആധാരമെഴുത്തിനും പൊലീസിന്‍റെ എഫ്.ഐ.ആര്‍ തയ്യാറാക്കാനും ഒക്കെ അതിന്‍റേതായ വ്യത്യസ്ത ഭാഷാ ഭേദങ്ങളുണ്ട്. വാമൊഴിയിലാണെങ്കില്‍ വ്യത്യസ്തത കുറേ കൂടി വൈവിധ്യപൂര്‍ണമാണ്. സംസാരഭാഷയില്‍തന്നെ നോക്കൂ, മാതാപിതാക്കളോട് സംസാരിക്കുന്ന ഭാഷയും ശൈലിയുമല്ല നമ്മള്‍ സുഹൃത്തുകളോട് സംസാരിക്കുന്പോള്‍ ഉപയോഗിക്കുക. മക്കളോട് സംസാരിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ സംസാരിക്കല്‍. കൊച്ചു കുഞ്ഞുങ്ങളോടാവുന്പോള്‍ നമ്മള്‍ കൊഞ്ചല്‍ വര്‍ത്തമാനം പുറത്തെടുക്കും. രാഷ്ട്രീയ പ്രാസംഗികന്‍റെ ശൈലിയല്ല മത പ്രഭാഷകന്‍റെ ഉദ് ബോധനങ്ങള്‍. അതില്‍ തന്നെ വ്യത്യസ്ത മത വിഭാഗങ്ങളുടെ പ്രസംഗങ്ങള്‍ക്ക് ഒരേ ഭാഷയില്‍ എത്ര വ്യത്യസ്ത ശൈലികള്‍. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് എന്നപോലെ വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യത്യസ്ത ശൈലികളുണ്ട്. ഒരു യഥാര്‍ത്ഥ സംഭവം പോലും ഒരു പത്രലേഖകന് ഒരു സ്റ്റോറി ആണ്. ഒരു റയില്‍വേ പോര്‍ട്ടറുടെ പ്ലാറ്റ്ഫോമല്ല ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയറുടേത്. ഒരു വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍റെ ലോഡും ഒരു ചുമട്ടു തൊഴിലാളിയുടെ ലോഡും രണ്ടാണ്. കോണ്‍ഗ്രസ്സുകാരന്‍റെ ഗ്രൂപ്പിസം കമ്മ്യൂണിസ്റ്റുകാരന് വിഭാഗീയതയാകുന്പോള്‍ കമ്മ്യൂണിസ്റ്റുകാരന്‍റെ രക്തസാക്ഷി ബി.ജെ.പിക്കാരന്‍റെ ബലിദാനിയാണ്.
സംസാരഭാഷയില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വെവ്വേറെ ഭാഷാ ഭേദങ്ങള്‍ ഉള്ള പോലെ ഓരോ പ്രദേശങ്ങള്‍ക്കും ഓരോ ഭാഷാഭേദങ്ങളുണ്ട്. ഓരോ ഉച്ചാരണ രീതികളുണ്ട്. തന്‍റെ നാട്ടിലെ സംസാരഭാഷയാണ് ഏറ്റവും കേമമെന്ന് മേനി നടിച്ചിരുന്ന ഒരു കോട്ടയംകാരനായ കൂട്ടുകാരനുണ്ടെനുക്ക്. 'ഫൂമിയില്‍ ഏറ്റവും നല്ല മലയാള ഫാഷ' അവരുടേതാണെന്ന് 'ഭാഷ'യുടെ ഉച്ചാരണം കേള്‍ക്കുന്പോള്‍ തന്നെ നമുക്ക് ബോധ്യമാകും.
അനക്ക് എന്ന് പറഞ്ഞാല്‍ കണ്ണൂരില്‍ എനിക്ക് എന്നാണെങ്കില്‍ മലപ്പുറത്ത് നിനക്ക് എന്നാണ് അര്‍ത്ഥം. ഒരു ഭാഷയില്‍ തന്നെ ഒരു വാക്കിന് കേവലം ദൂരം താണ്ടുന്പോള്‍ തികച്ചും വിപരീത അര്‍ത്ഥം വരുന്നു.
ദേശം മാറുന്പോള്‍ ചില വാക്കുകളും പ്രയോഗങ്ങളും അര്‍ത്ഥത്തിന് പകരം അനര്‍ത്ഥം സൃഷ്ടിക്കുമെന്നുള്ളതിന് ഉദാഹരണമായി മറ്റൊരു നടന്ന സംഭവം: ഹമീദലി ഷംനാട് മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന സമയത്ത് പൊന്നാനിയില്‍ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് മലയാളത്തെക്കാള്‍ കൂടുതല്‍ വഴങ്ങുന്ന അദ്ദേഹത്തിന്‍റെ പ്രസംഗം ആംഗലേയത്തിലായിരുന്നു. ഒരു പ്രാദേശിക നേതാവ് നന്നായി തര്‍ജമയും ചെയ്തു കൊണ്ടിരുന്നു. പ്രസംഗം കത്തികൊണ്ടിരിക്കെ പെട്ടെന്ന് മൈക്ക് പണിമുടക്കി. മൈക്ക് ഓപ്പറേറ്റര്‍ ഓടിവന്നു പെട്ടെന്ന് ശരിപ്പെടുത്തി. പക്ഷെ അയാള് മൈക്ക് സ്റ്റാന്‍ഡില്‍ നിന്ന് കൈവിടാതെ പിടിച്ചത് ശംനാട് സാഹിബിന് അരോചകമായിത്തോന്നിയതു കൊണ്ടു അദ്ദേഹം സ്വതസിദ്ധമായ കാസര്‍കോടന്‍ മലയാളത്തില്‍ 'എളക്ക്' എന്ന് പറഞ്ഞു. ഇത് കേട്ട മൈക്ക് ഓപ്പറേറ്റര്‍ ഇളക്കാനാണെന്നു കരുതി സ്റ്റാന്‍റ് ഒന്ന് കറക്കി. സദസ്സില്‍ അന്ന് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിപ്പിച്ചിരുന്ന നമ്മുടെ നാട്ടുകാരനായ പ്രൊഫ. അഹമദ് ഹുസൈന്‍ ചേരങ്കൈ ഉണ്ടായതിനാല്‍ ഇടപെട്ടു. മറ്റു അത്യാഹിതങ്ങള്‍ ഉണ്ടാകാതെ രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ?
എന്‍റെ അയല്‍വാസിയും പ്രവാസിയുമായ അബ്ബാസ് പെര്‍വാഡിന്‍റെ പരിചയക്കാരന് പറ്റിയത് അദ്ദേഹം വിവരിക്കുന്നതിങ്ങനെ:
വടക്കുള്ള ഞങ്ങള്‍ പൊതുവെ മുഖം എന്ന് പറയാറില്ല. ഞങ്ങള്‍ മുഖത്തിനെ അഭിമാനപൂര്‍വ്വം മൂട് എന്നാണ് പറയാറുള്ളത്. മൂട് എന്ന സുന്ദരമായ കാസര്‍കോടന്‍ പദത്തിന് തെക്കരുടെ ഇടയില്‍ അനഭിമതമായ മറ്റെന്തോ അര്‍ത്ഥമുണ്ടെന്ന് പല കാസര്‍കോട്ടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. അങ്ങനെ അറിയാത്ത ശുദ്ധനായ ഒരു കാരണവര്‍ അദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ മകളെ കല്യാണം കഴിച്ചുവന്ന കോഴിക്കോട്ടുകാരനായ പുതിയാപ്ലയോട് കല്യാണത്തിന്‍റെ പിറ്റേദിവസം രാവിലെ കുശലം പറഞ്ഞുതുടങ്ങിയത് ഇങ്ങനെ: 'മോനെ ഓര്‍ക്കെല്ലം നേരെ കിട്ടീനാ.' കിട്ടി എന്ന് പറഞ്ഞു, പുതിയാപ്ല തലയാട്ടി. അപ്പോള്‍ വീണ്ടും കാരണവര്‍ 'നിന്നോട് കേക്കണോന്ന് നീരിച്ചോണ്ടായ്ന്, നിന്‍റെ മൂട് മിന്നെ കണ്ടപോലെയുണ്ട്'. ഇത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ പുയ്യാപ്ല എണീറ്റ് പാന്‍റിന്‍റെ പിന്‍ഭാഗം കൈവെച്ച് ഒന്ന് മെല്ലെ തടവിനോക്കി. കാലക്കേടിന് അവിടെ എങ്ങാനും കീറിയിട്ടില്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍. അതിനിടക്ക് ബ്രേക്ക് ഫാസ്റ്റ് ഐറ്റങ്ങള്‍ വീട്ടുകാര്‍ ടേബിളില്‍ കൊണ്ടുവെക്കാന്‍ തുടങ്ങി. അത് കണ്ട കാരണവര്‍ പുയ്യാപ്ലയോട് വീണ്ടും: 'മോനെ ഞമ്മോ കൊര്‍ച്ചം നാസ്ത ആക്കീറാം. നീ ബെയ്യം മൂട് കൈറ്റ് ബാ'. ഇതുംകൂടി കേട്ടപ്പോള്‍ അന്ധാളിച്ചുപോയ പുയ്യാപ്ല കാരണവരെ ശരിക്കൊന്ന് നോക്കി; ഇതൊക്കെ കാര്യായിട്ട് തന്നെയാണോ ഇയാള്‍ പറയുന്നത്, അല്ല, ഇതൊരു റാഗിങ്ങിന്‍റെ ഭാഗമായിട്ടുള്ള വല്ല കളിയുമല്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍. സംശയ നിവാരണത്തിനായി പിന്നീട് ഭാര്യയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരിക്കുള്ള വക രണ്ടുപേര്‍ക്കും കിട്ടി.
കാസര്‍കോട്ടും തൃശൂരും കൊള്ളി എന്ന് വിളിക്കുന്ന കിഴങ്ങ് കോഴിക്കോടെത്തുന്പോള്‍ പൂളയും കോട്ടയത്ത് കപ്പയുമായി മാറും. എന്നാല്‍ കോഴിക്കോട്ടുകാരന്‍ തിരുവനന്തപുരത്തെ ഒരു കടയില്‍ ചെന്ന് പൂള ചോദിച്ചാല്‍ വഷളാകും. സ്ത്രീ നടത്തുന്ന കടയാണെങ്കില്‍ അടി ഉറപ്പ്. അവിടെ പുളിച്ച തെറിയാണ് പൂള. നമ്മുടെ കൊള്ളി കൊഴിക്കോട്ടുകാര്‍ക്ക് പൂളയാണെങ്കില്‍ തിരുവനന്തപുരത്തുകാര്‍ക്ക് മരച്ചീനിയാണ്.
വടക്കന്‍ മലബാറുകാര്‍ സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ കടയില്‍ നിന്ന് ഒരു കൊട്ട ചോദിക്കാറുണ്ട്. എന്നാല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പുരുഷ ശരീരത്തിലെ ഗുഹ്യഭാഗത്തെ ഒരു സഞ്ചിക്കകത്തുള്ള സാധനമാണ് കൊട്ട എന്നതിനാല്‍ അവിടെ പ്ലാസ്റ്റിക് സഞ്ചി എന്ന് തന്നെ ചോദിക്കലാണ് തടികേടാകാതിരിക്കാന്‍ നല്ലത്.
ചുരുക്കത്തില്‍ തലസ്ഥാന നിവാസികള്‍ക്ക് മലയാളത്തിലെ പല നല്ല വാക്കുകളും തെറിയാണ്. തിരിച്ചും.
പാറ്റ/ കൂറ എന്ന അര്‍ത്ഥത്തില്‍ തമിഴിലും തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന തിരുവിതാംകൂറിലും ഉപയോഗിക്കുന്ന പൂച്ചി എന്ന വാക്ക് കാസര്‍കോട്ടുകാര്‍ക്ക് തെറിയാണ്. എന്‍റെ ബന്ധു സഫറുള്ള ഷെരൂലിന്‍റെ അംഗഡിമുഗറിലെ വീട്ടില്‍ ഒരു തമിഴത്തിയെ ജോലിക്ക് കൊണ്ടുവന്നു, അവള്‍ അലമാര വൃത്തിയാക്കുന്നതിനിടയില്‍ 'ഉമ്മാ ഇവിടെ നിറച്ചും പൂച്ചി' എന്ന് പറഞ്ഞത് ആ വീട്ടില്‍ അല്‍പനേരത്തേക്ക് അന്ധാളിപ്പുണ്ടാക്കിയത് ഒരു പഴയ സംഭവം.
ഇതൊക്കെത്തന്നെയാണ് ഭാഷയുടെ ഒരു ഭംഗി എന്ന് പറയുന്നത്. വിവിധ പ്രദേശത്തുകാര്‍ മാത്രമല്ല, ഒരു പ്രദേശത്തെ തന്നെ ഓരോ വ്യക്തിക്കും തനത് ശൈലികളുണ്ട്. ഏതെങ്കിലും സംഭവം വിവരിക്കാന്‍ ഒരേ ഭാഷതന്നെ സംസാരിക്കുന്ന ഒരേ പ്രദേശത്തുകാരോട് ആവശ്യപ്പെട്ടുനോക്കൂ. എല്ലാ വിവരണങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും. ഇനി മറിച്ചൊന്ന് സങ്കല്‍പിച്ചു നോക്കൂ.
എല്ലാവരും കന്പ്യൂട്ടര്‍ കണക്കെ ഒരേ പോലെ സംസാരിക്കുന്ന ലോകം. എന്തൊരു ബോറായിരിക്കും അല്ലേ? അപ്പോള്‍ ആരുടെ ഭാഷയാണ് നല്ല ഭാഷ? നല്ല ഭാഷ എന്നൊന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്ഥലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് മാറുന്ന ഒന്നാണ് ഭാഷ, ഓരോ പ്രദേശത്തുകാര്‍ക്കും അവരുടെ ഭാഷ നല്ലത്.
ജീവല്‍ഭാഷ എന്നുള്ളത് സ്ഥായിയല്ല. ചില മലയാള പത്രങ്ങളില്‍ അന്പതും നൂറും വര്‍ഷങ്ങള്‍ക്ക് മുന്പേയുള്ള വാര്‍ത്താശകലങ്ങള്‍ പംക്തികളായി കൊടുക്കുന്നത് ശ്രദ്ധിച്ചാല്‍ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ മലയാള ഭാഷ എന്ന് നമുക്ക് ബോധ്യമാകും. പണ്ടത്തെ പല വാക്കുകളും പ്രയോഗങ്ങളും ഇന്ന് നിലവിലില്ല. എന്നാല്‍ പുതുതായി കുറേ വാക്കുകളും ശൈലികളും കടന്നുവരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രചുരപ്രചാരത്തിലുള്ള ഒരു വാക്കായിരുന്നു തല്ലിപ്പൊളി, അര്‍ത്ഥം -തീരെ കൊള്ളാത്തത്, മോശം. ഈയടുത്ത് മറ്റൊരു വാക്ക് മലയാളത്തിലേക്ക് കടന്നുവന്നു -ഒരു ന്യൂജെന്‍ വാക്ക്, അടിപൊളി. അടി എന്നാല്‍ തല്ല് എന്ന് തന്നെയാണ് അര്‍ത്ഥം. പക്ഷെ, തല്ലിപ്പൊളിയേക്കാള്‍ തികച്ചും വിപരീത അര്‍ത്ഥമാണ് അടിപൊളിക്ക്.
പുതിയ വാക്കുകള്‍ ഉണ്ടാകുക മാത്രമല്ല, നിലവിലുള്ള വാക്കുകള്‍ക്ക് തന്നെയും അര്‍ത്ഥ വ്യതിയാനം സംഭവിക്കുന്നുമുണ്ട്. ഭയങ്കരം എന്ന വാക്കിന് ഭയം ജനിപ്പിക്കുന്നത്, പേടിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ നിന്ന് മാറി ഇന്ന് ഭയങ്കര സന്തോഷത്തില്‍ നാം എത്തിനില്‍ക്കുന്നു. ഇങ്ങനെ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നില്ലെങ്കില്‍ ഭാഷ മരിച്ചുപോകും. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മൃതഭാഷകള്‍ കാണാന്‍ സാധിക്കും. സംസ്കൃതം മഹത്തായ സാഹിത്യകൃതികളില്‍ സംപുഷ്ടമാണെങ്കിലും എവിടെയും സംസാരിക്കാത്തതിനാല്‍ അത് ഇപ്പോള്‍ മൃതഭാഷാ പട്ടികയിലാണല്ലോ?
മലയാളം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ സന്പന്നതയില്‍ വിവിധ സംസാരശൈലികളും. ഓരോ പ്രദേശത്തുകാരും അവരുടേതായ സംഭാവനകളും നല്‍കുന്നുണ്ട്. നമുക്ക് ആഘോഷിക്കാം ഈ വൈവിധ്യത്തെ. എല്ലാ ഭാഷകളും നല്ല ഭാഷകളും എല്ലാ പ്രാദേശിക ഉപഭാഷകളും ഭാഷാഭേദങ്ങളും അതിന്‍റേതായ രീതിയില്‍ മനോഹരങ്ങളാണ്.
സമര്‍പ്പണം: കാസര്‍കോടന്‍ മലയാളം മ്ലേച്ഛമാണെന്ന